സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ് സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വരുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാം ഘട്ടത്തിൽ മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. സപ്ലൈകോയുടെ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികൾക്ക്  താത്പര്യപത്രം സമർപ്പിക്കാം.

ദിവസ വരുമാനം അതത് ദിവസങ്ങളിൽ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താനുള്ള ഉപകരണങ്ങൾ ആവശ്യമെങ്കിൽ സൗജന്യമായി കമ്പനികൾ തന്നെ സ്ഥാപിക്കണം. ഇടപാടുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ മാനേജർക്ക് ലഭ്യമാക്കണം. വില്പനശാലകളിൽ മൊബൈൽ ഫോണുകൾ ലഭ്യമാകണം എന്നില്ല. പക്ഷേ കമ്പ്യൂട്ടറും ഇന്റർനെറ്റ് സേവനവും ലഭ്യമാക്കും.
ഇപ്പോഴുള്ള മാതൃകകൾ കൂടാതെ പുതിയ മോഡലുകളും കമ്പനികൾക്ക് സമർപ്പിക്കാം. താത്പര്യപത്രം ഡിസംബർ 20നകം സമർപ്പിക്കണം. ഇതിൽ സാങ്കേതിക വിവരങ്ങളും പണം വില്പനശാലകളിലെ അക്കൗണ്ടിൽ ലഭ്യമാകുന്ന ഇടവേളയും കൃത്യമായി പരാമർശിച്ചിരിക്കണമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-12-2021

sitelisthead