കുഷ്ഠരോഗം സംസ്ഥാനത്ത്  ഇപ്പോഴും  റിപ്പോർട്ട് ചെയ്യുന്നതിനാൽ കുഷ്ഠ രോഗത്തെപറ്റിയുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ച്  രോഗ നിർണയത്തിനും ചികിത്സക്കും  സംസ്ഥാന ആരോഗ്യവകുപ്പ്  കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍ 'അശ്വമേധം' നടപ്പിലാക്കുന്നു.  സമൂഹത്തിലെ  കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതാണ്  കാമ്പയിന്‍. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ പരിശോധിക്കുന്നു. കേരളത്തിൽ ഇപ്പൊഴും  കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യുന്നതിനാൽ രോഗ  ലക്ഷണങ്ങൾ, പകരുന്ന രീതി ,രോഗനിർണയം  ചികിത്സ സംവിധാനങ്ങൾ,നിർമാർജന പ്രവർത്തനങ്ങൾ   എന്നിവയെ പറ്റിയുള്ള  അവബോധം സമൂഹത്തിലുണ്ടാക്കുകയാണ് ക്യാമ്പയിന്റെ ലക്‌ഷ്യം.  കേരളത്തില്‍ പതിനായിരത്തില്‍ 0.13 എന്ന നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. 

കുഷ്ഠ രോഗം വായുവിലൂടെയാണ് പകരുന്നത്.  മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചികിത്സയിലിരിക്കുന്ന രോഗിയില്‍ നിന്നും രോഗാണുക്കള്‍ വായുവിലൂടെ പകരില്ല. തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ സ്പര്‍ശനശേഷി കുറവോ, ഇല്ലാതിരിക്കുകയോ ചെയ്യുക എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ സമയം എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നതാണ് 


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-17 17:16:14

ലേഖനം നമ്പർ: 908

sitelisthead