ഹൃദ്രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി (MICS) പദ്ധതിയുമായി എറണാകുളം ജനറല്‍ ആശുപത്രി. പരമ്പരാഗത ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികളെ അപേക്ഷിച്ച് കുറഞ്ഞ വേദന, മെച്ചപ്പെട്ട ശ്വാസകോശ പ്രവര്‍ത്തനം, വേഗത്തിലുള്ള സുഖം പ്രാപിക്കല്‍ എന്നിവയാണ് മിനിമലി ഇന്‍സീവ് കാര്‍ഡിയാക് സര്‍ജറിയുടെ പ്രത്യേകത. നെഞ്ചിന്‍കൂട് മുറിക്കാതെ വാരിയെല്ലുകള്‍ക്കിടയിലൂടെ ചെറിയ മുറിവുണ്ടാക്കി വാല്‍വ് മാറ്റിവെക്കലും ബൈപ്പാസ് സര്‍ജറികളും നടത്തുന്നു. ഇതിലൂടെ രോഗികള്‍ക്ക് വേദന കുറയുകയും വേഗത്തിലുള്ള സുഖ പ്രാപ്തിയും കൈവരുന്നു.
സാധാരണക്കാർക്ക് ഇത്തരത്തിലുള്ള ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വളരെ നേരത്തെ ദേഹാധ്വാനമുള്ള ജോലികളിലേക്ക് തിരികെ പ്രവേശിക്കാന്‍ സാധിക്കുന്നു. 2 മുതല്‍ 3 ആഴ്ചകള്‍ക്കകം രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. പരമ്പരാഗത ഹൃദയ ശസ്ത്രക്രിയയില്‍ (നെഞ്ചിന്‍കൂട് തുറന്നുള്ള സെറ്റര്‍ നോട്ടമി) സുഖപ്രാപ്തിക്കുള്ള സമയം 12 ആഴ്ചയാണ്.
ഇന്ത്യയില്‍ 3 മുതല്‍ 6 ശതമാനം ആശുപത്രികളില്‍ മാത്രമേ പതിവായി മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി നടത്തുന്നുള്ളൂ. പൊതുമേഖല ആശുപത്രികളില്‍ ഇത്തരം ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നത് വളരെ വിരളമാണ്. സ്വകാര്യ മേഖലയില്‍ 10 മുതല്‍ 15 ലക്ഷം രൂപ ചെലവു വരുന്ന മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറിയാണ് സര്‍ക്കാരിന്റെ ചികിത്സ പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നത്.
മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി ചെയ്യുവാന്‍ വിപുലമായ ശസ്ത്രക്രിയ വൈദഗ്ധ്യം, പ്രത്യേക ഇന്‍സ്ട്രുമെന്റ് സെറ്റുകള്‍, പരിശീലനം ലഭിച്ച വ്യക്തികള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ജനറല്‍ ആശുപത്രിയില്‍ ലഭ്യമാണ്. ബൈപ്പാസ് സര്‍ജറികള്‍, വാല്‍വ് റിപ്പയര്‍, വാല്‍വ് മാറ്റിവയ്ക്കല്‍, ഹൃദയത്തിലെ സുഷിരങ്ങള്‍ തുടങ്ങി വിവിധ ഓപ്പറേഷനുകള്‍ മിനിമലി ഇന്‍സീവ് കാര്‍ഡിയാക് സര്‍ജറിയിലൂടെ നടത്താന്‍ സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-26 13:27:11
ലേഖനം നമ്പർ: 1068