വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ, യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിയ്ക്കുക എന്ന വലിയ ദൗത്യത്തിന് ഒരുങ്ങുകയാണ് സർക്കാർ.  ലഹരിയ്‌ക്കെതിരെ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധമാർഗം തീർക്കുന്നതിനായി ബഹുമുഖ കർമ്മ പദ്ധതികളാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഒക്ടോബർ 6- മുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. 

യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ  സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സിനിമ, സീരിയൽ, സ്‌പോർട്‌സ് മേഖലയിലെ പ്രമുഖർ. മാധ്യമങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികളെയും സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ബൃഹത് ക്യാമ്പയിനാണ് ഒക്ടോബർ 6 മുതൽ നവംബർ 1 വരെ നടത്തുന്നത്.

NCC, SPC, NSS, സ്‌കൗട്ട് ആൻറ് ഗൈഡ്‌സ്, JRC, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ  ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തും. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി വിമുക്തി മിഷനും SERT-യും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ വഴി പരിശീലനം നൽകും.    

മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായി മറ്റുമന്ത്രിമാരെയും ഉൾപ്പെടുത്തി സംസ്ഥാനതല സമിതി ലഹരിയ്ക്കതിരെ രൂപീകരിച്ചട്ടുണ്ട്. സംസ്ഥാന, ജില്ല, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റും കളക്ടറും അദ്ധ്യക്ഷനും കൺവീനറുമായാണ് ജില്ലാതലസമിതി. തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾ അദ്ധ്യക്ഷന്മാരും പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരുമായാണ് തദ്ദേശതല സമിതി. വാർഡുതല സമിതിയിൽ വാർഡ് അംഗമാണ് അദ്ധ്യക്ഷ/ൻ. കൺവീനർ സ്‌കൂൾ ഹെഡ്മാസ്റ്ററോ, മുതിർന്ന അദ്ധ്യാപകനോ ആയിരിയ്ക്കും. 

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഒക്ടോബർ 9ന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. ഒക്ടോബർ 14 ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കും. ഒക്ടോബർ 16ന് വൈകുന്നേരം 4 മുതൽ 7 വരെ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസും സംഘടിപ്പിക്കും. 

നവംബർ 1-ന് സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ബസ് സ്റ്റാന്റ്, റെയിൽവേസ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിക്കുകയും ചെയ്യും. ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും ഇതിനോടനുബന്ധിച്ചു സംഘടിപ്പിക്കും.

 വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  റോൾപ്ലേ, സ്‌കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന, തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വിപണനത്തിനെതിരെ കർശന നടപടികൾ സ്വീകരിയ്ക്കും. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രത്യക പദ്ധതി നടപ്പാക്കും. 

കുട്ടികളിലെ ലഹരി വ്യാപനം തടയാനായി 1,80,000 അധ്യാപകർക്ക് എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേർന്ന് പരിശീലനം നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാരാക്കുന്നതിന് സ്ഥിരമായ പാഠ്യപദ്ധതി തയ്യാറാക്കും. സിന്തറ്റിക് രാസലഹരി വസ്തുക്കൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ചേരുന്നത് തടയുന്നതിന് അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തും. NDPS നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പു വരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക, കാപ്പ രജിസ്റ്റർ  മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയവ  നടപ്പാക്കും. മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ പിഐടി എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കും. ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ സ്‌നിഫർ ഡോഗ്ഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കും.

വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ലന്നും പോലീസ്/ എക്‌സൈസ്  ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ അടങ്ങിയ ബോർഡ് പ്രദർശിപ്പിയ്ക്കണം. എല്ലാ എക്‌സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കാൻ കൺട്രോൾ റൂം ആരംഭിക്കും. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. മയക്കു മരുന്ന് കടന്നു വരാനിടയുള്ള എല്ലാ അതിർത്തികളിലും പരിശോധന കർക്കശമാക്കും. 

ലഹരിയ്‌ക്കെതിരെ ശക്തമായ ക്യാമ്പയിൻ വഴി യുവാക്കളെയും വരും തലമുറയെയും ലഹരിയുടെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി ജീവിതമാണ് ലഹരിയെന്ന ലക്ഷ്യത്തിലേയ്ക്ക് നയിയ്ക്കുവാൻ പ്രാപ്‌തരാക്കും.

വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് പൊലീസിന് യോദ്ധാവ് ഉൾപ്പടെയുള്ള നിരവധി മാർഗ്ഗങ്ങളിലൂടെ പരാതികൾ നൽകാം. 

യോദ്ധാവ് 9995966666

ചിരി കേരള പോലീസ് 9497900200

വിമുക്തി എക്സൈസ് 14405, 9061178000

നേർവഴി എക്സൈസ് 9656178000

ദിശ ആരോഗ്യവകുപ്പ്: 1056, 104, 0471255056

ചൈൽഡ് ലൈൻ: 1098

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-10 17:03:36

ലേഖനം നമ്പർ: 758

sitelisthead