1947 ആഗസ്റ്റ് 15-ന് ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിന്റെ കോളനിവത്ക്കരണത്തിന് അവസാനമിട്ട് ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിച്ച പതിനായിരക്കണക്കിന് പോരാളികളെ ഓർമ്മിയ്ക്കുകയും അവർ ജീവത്യാഗം നേടിത്തന്ന സ്വാതന്ത്ര്യത്തെ നിലനിർത്തേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെ കർത്തവ്യവും ഉത്തരവാദിത്വവുമാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ സ്വാതന്ത്ര്യദിനാഘോഷങ്ങളും. 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം രാജ്യം  വിപുലമായ ആഘോഷപരിപാടികളോടെയാണ് സംഘടിപ്പിയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ കാമ്പയിൻ കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ പരിപാടികളോടെ രാജ്യത്തെമ്പാടും നടന്നു വരുന്നു. ആസാദി കി അമൃത് മഹോത്സാവത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച   ഹർ ഘർ തിരംഗ   കാമ്പയിൻ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 15 വരെ നടക്കും. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കാമ്പയിനിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 15 വരെ ദേശീയ പതാക ഉയർത്തും.

ഹർ ഘർ തിരംഗയുടെ ഭാഗമായി കേരള സർക്കാരും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാർ തുടങ്ങിയവർ അവരവരുടെ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്ന് സംസ്ഥാന സർക്കാരും ആഹ്വാനം ചെയ്തിട്ടുണ്ട്. പതാക ഉർത്തേണ്ടതിനു കൃത്യമായ മാർഗ്ഗനിർദ്ദേശവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിച്ചാകണം ദേശീയ പതാക ഉയർത്തേണ്ടത്. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം. ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.

തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. പതാകയിൽ എഴുത്തുകൾ പാടില്ല. കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുതെന്നും ഫ്ളാഗ് കോഡിൽ പറയുന്നു. ഈ നിർദേശങ്ങൾ കർശനമായി പാലിക്കണം. ജില്ലാതലങ്ങളിൽ പരിപാടിയുടെ ഏകോപനവും മേൽനോട്ടവും ജില്ലാ കളക്ടർമാർ നിർവഹിയ്ക്കും.
 
ഹർ ഘർ തിരംഗയ്ക്ക് ഉപയോഗിക്കുന്നതിനായി കുടുംബശ്രീ മുഖേന ദേശീയ പതാകയുടെ നിർമാണവും വിപണനവും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പോസ്റ്റ് ഓഫിസുകളിലും 25 രൂപ നിരക്കിൽ ദേശീയ പതാകകൾ ലഭിക്കും. ഇ-പോസ്റ്റ് ഓഫിസ് പോർട്ടൽ മുഖേന ഓൺലൈനായും ദേശീയ പതാക വാങ്ങാം.

മാർഗ്ഗരേഖ 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-08-12 17:07:19

ലേഖനം നമ്പർ: 710

sitelisthead