വിവിധ മേഖലകളിൽ ഭൂപ്രകൃതിയും,കാലാവസ്ഥയും അടിസ്ഥാനമാക്കി താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും വേനൽ കടുത്തതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്. വേനൽ ചൂട് 40 ഡി​ഗ്രി കടന്നതോടെ വിവിധ ജില്ലകൾക്ക് ഉഷ്ണതരം​ഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട്,  തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,  മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും സാധാരണയിലും 3 മുതൽ 4 ഡിഗ്രി വരെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 

ഉയർന്ന ചൂട്   സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് ,തൊഴിൽ വകുപ്പ് , തദ്ദേശസ്വയംഭരണ വകുപ്പ്  തുടങ്ങിയ  വകുപ്പുകൾ  വിശദമായ ജാ​ഗ്രതാ നിർദ്ദേ​ശങ്ങളും ആരോഗ്യ സംരക്ഷണത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേക ജാ​ഗ്രത പുലർത്തണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ചികിത്സ തേടണം.ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.   അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾ ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ല.  ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കും. ആരോഗ്യ സംരക്ഷണത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ:

· രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതൽ നേരം വെയിലേൽക്കരുത്.
· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
· പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
· ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ വെള്ളം കരുതുന്നത് നല്ലത്.
· കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.
· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
· കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
· ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.
· ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.
· നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

ജോലി സമയം പുനക്രമീകരിച്ചു

സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ  വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 15 വരെ പുനക്രമീകരിച്ചു.  രാവിലെ 7:00  മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ  എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമം നൽകണം. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമേ എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും  മേയ് 4 വരെ  അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ   റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും. 

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും  നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. 

മുന്നറിയിപ്പുകൾ അവ​ഗണിക്കരുത്

വേനൽ കടുക്കുന്ന സാ​ഹചര്യത്തിൽ കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ  തീപിടുത്തത്തിനുള്ള സാധ്യതകളും ഉണ്ട്. ഇക്കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലർത്തണം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

 ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.  പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക്  ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. 

അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മാലിന്യ സംഭരണ കേന്ദ്രങ്ങൾ തീപിടുത്തം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളും സ്ഥാപനങ്ങളിൽ സ്ഥാപിക്കേണ്ട  സുരക്ഷാ സജ്ജീകരണങ്ങളും നിർദ്ദേശിച്ചു കൊണ്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുകൂടാതെ മാലിന്യ സംഭരണ കേന്ദ്രങ്ങളും  ഡംപ് സൈറ്റുകളും    സന്ദർശിച്ച്  അഗ്നി സുരക്ഷ  വിലയിരുത്തൽ നടത്തുന്നതിന് എല്ലാ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഫയർ ഓഡിറ്റ് ടീം പരിശോധന നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-05-02 11:45:55

ലേഖനം നമ്പർ: 1392

sitelisthead