പട്ടിക വർഗ വിദ്യാർഥികളെ ഊരുകളിൽ നിന്നും സ്കൂളുകളിൽ എത്തിക്കാൻ വിദ്യാവാഹിനി പദ്ധതിയുമായി പട്ടികവർഗ വകുപ്പ്. ഊരുകളിൽ നിന്ന് ഒന്നര കിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേയ്ക്കാണ് പട്ടിക വിഭാഗത്തിൽപെട്ടവരുടെ വാഹനങ്ങൾ ഉപയോഗിച്ചു വിദ്യാർഥികളെ എത്തിക്കുന്നത്. പട്ടിക വിഭാഗ സൊസൈറ്റികൾ, സംഘങ്ങൾ, സംരംഭങ്ങൾ എന്നിവയുടെ ഭാഗമായതോ, വ്യക്തികളുടെ വാഹനങ്ങളോ പരിഗണിക്കാം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയിരുന്ന ഗോത്രസാരഥി പദ്ധതിയാണ് ഇനിമുതൽ വിദ്യാവാഹിനി പദ്ധതി എന്നറിയപ്പെടുക.
1 മുതൽ 10 വരെ ക്ലാസുകളിലായി ഏതാണ്ട് 80,000 കുട്ടികൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നു വിദ്യാലയങ്ങളിൽ എത്തുന്നുണ്ട്. മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാൽ പട്ടികവർഗ കുട്ടികൾക്ക് സ്കൂളിലെത്താൻ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനാണ് വിദ്യാവാഹിനി പദ്ധതി നടപ്പാക്കിയത്.
സ്കൂളുകളിൽ രൂപവത്കരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതല. സ്‌കൂൾ പ്രധാനാധ്യാപക/ൻ കൺവീനറായും പി.ടി.എ. പ്രസിഡന്റ് പ്രസിഡന്റായും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ജോയന്റ് കൺവീനറായും പഞ്ചായത്ത് അംഗം, സീനിയർ അധ്യാപക/ൻ, പട്ടിക വർഗ പ്രമോട്ടർ, അധ്യാപകർ, പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ രക്ഷാകർത്താവ് എന്നിവർ അംഗങ്ങളുമായാണ് മോണിറ്ററിങ് കമ്മിറ്റി നിലവിൽ വരുക.
പട്ടിക വർഗക്കാരായ ഡ്രൈവർമാർക്കും വാഹന ഉടമകൾക്കുംകൂടി ജോലിയും വരുമാനവും ഉറപ്പാക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-03 18:11:42
ലേഖനം നമ്പർ: 1080