എല്ലാ സർവകലാശാലകളിലും ആർത്തവാവധി പ്രഖ്യാപിച്ച് ഉന്നതവി​ദ്യാഭ്യാസവകുപ്പ്. ആർത്തവദിനങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന കോളേജ് വിദ്യാർഥിനികൾക്ക്‌ ഓരോ സെമസ്റ്ററിലും ആകെ ആവശ്യമായ ഹാജർ നിലയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകും. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ഇത് ബാധകമാകും. കൂടാതെ, പതിനെട്ട് വയസ് തികഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി അറുപത് ദിവസത്തെ പ്രസവാവധിയും അനുവദിച്ചു. പരീക്ഷയെഴുതാന്‍ നിലവില്‍ 75 ശതമാനം ഹാജരാണ് ഓരോ സെമസ്റ്ററിലും  വേണ്ടത്. പുതിയ ഭേ​ദ​ഗതി അനുസരിച്ച് വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധിയുള്‍പ്പെടെ ഹാജർ 73 ശതമാനം ആയി നിശ്ചയിച്ചു. സര്‍വകലാശാല നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി കൊണ്ടുവരും.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ എണ്ണം വളരെ ഉയർന്നതോതിലുള്ള സംസ്ഥാനമാണ്‌ കേരളം. കേന്ദ്രസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ 2019–- 20ൽ നടത്തിയ സർവേ അനുസരിച്ച്‌ കേരളത്തിൽ ബിരുദ–- ബിരുദാനന്തര കോഴ്‌സുകളിൽ  ചേരുന്നവരിൽ 58 ശതമാനവും പെൺകുട്ടികളാണ്‌. ബിരുദ കോഴ്‌സുകളിൽ ഇത്‌ 56.5 ശതമാനവും ബിരുദാനന്തര കോഴ്‌സുകളിൽ  70.5 ശതമാനവുമാണ്‌. ഈ സാഹചര്യത്തിൽ ആർത്തവകാലത്ത്‌ ശാരീരിക, മാനസിക ബുദ്ധിമുട്ടുണ്ടാകുന്ന കുട്ടികൾക്ക്‌ അതിന്റെ പേരിൽ ഹാജർ നിലയിൽ കുറവുണ്ടായാൽ അതു പരിഹരിക്കാനുള്ള വഴിതുറന്നിടുകയാണ്‌ പുതിയ തീരുമാനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-20 18:32:30

ലേഖനം നമ്പർ: 914

sitelisthead