നവകേരളസൃഷ്ടിക്കുവേണ്ടി പൊതുജനക്ഷേമ വികസനത്തിലൂന്നിയ പ്രവർത്തനമികവ് ഒന്നാം വാർഷികത്തിലേക്ക്. സംസ്ഥാന സർക്കാർ കഴിഞ്ഞ ഒരു വർഷക്കാലമായി കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുക എന്ന ദൗത്യത്തിലൂന്നി അടിസ്ഥാനസൗകര്യ വികസനത്തിന്റെ അതിവേഗ പാതയിലൂടെ, സർവതലസ്പർശിയും സാമൂഹ്യനീതിയിലധിഷ്ഠിതവുമായ വികസന മുന്നേറ്റങ്ങളാണ് നടത്തിയത്. അടിസ്ഥാനവികസനം ആവശ്യമായ പ്രധാന മേഖലകൾക്ക് ഊന്നൽ കൊടുത്ത് രണ്ട് നൂറുദിന കർമപരിപാടികളിലൂടെ ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി.

സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെ 32,875 വീടുകൾ

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 32,875 വീടുകൾ സമ്പൂർണ്ണ പാർപ്പിട പദ്ധതി (ലൈഫ്) മുഖേന ഭവന രഹിതർക്കായി പൂർത്തിയാക്കി.
ഭൂരഹിത ഭവന രഹിതർക്കായുള്ള ഭവന നിർമ്മാണം പ്രത്യേക ലക്ഷ്യമായി കാണുന്ന സർക്കാർ ഭൂരഹിതർക്കു വീട് നിർമാണത്തിന് ഭൂമി കണ്ടെത്തുന്നതിന് മനസ്സോടിത്തിരി മണ്ണ് എന്ന കാമ്പയിൻ ആവിഷ്‌കരിച്ചു.

33,530 പട്ടയങ്ങൾ

ഭൂരഹിതർക്ക് ഈ സർക്കാർ കാലയളവിൽ 33,530 പട്ടയങ്ങൾ വിതരണം ചെയ്തു. ഈ വർഷം ആകെ 47,030 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഉടൻ വിതരണം ചെയ്യാനായി 3,570 പട്ടയങ്ങൾ സജ്ജമാണ്.

ആധുനിക തൊഴിലവസരങ്ങൾ

പുതുതലമുറയ്ക്കായി ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. 2021 മെയ് 21 മുതൽ 2022 ഏപ്രിൽ 30 വരെ 22,345 പേർക്കു പി.എസ്.സി വഴി നിയമന ശിപാർശ നൽകി. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം സംസ്ഥാനത്ത് വർധിപ്പിക്കാനായി വനിതാ വികസന കോർപറേഷൻ മുഖേന 30,000 തൊഴിൽ അവസരം പുതുതായി സൃഷ്ടിക്കാൻ കഴിഞ്ഞു. വനിത ശിശു വികസന വകുപ്പ് മുഖേന 6241 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.

തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 13.14 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചു. ശരാശരി പ്രവൃത്തിദിനങ്ങൾ 50.55 ൽ നിന്ന് 75 ആയി ഉയർത്തുക എന്ന ലക്ഷ്യവും കൈവരിക്കാൻ സാധിച്ചു. 16.45 ലക്ഷം കുടുംബങ്ങളും 18.99 ലക്ഷം വ്യക്തികളുമായി തൊഴിലെടുക്കുന്നവരുടെ എണ്ണം ഉയർന്നു. തൊഴിൽ ദിനങ്ങൾ ശരാശരി 64.41 ആയി വർദ്ധിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസ് (കെ.എ.എസ്) ഈ കാലയളവിൽ യാഥാർഥ്യമാവുകയും 105 പേർക്ക് നിയമനം നൽകി അവരുടെ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു.

2021-22 കാലയളവിൽ യുവകേരളം പദ്ധതി മുഖേന 1666 പേർക്കും ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന) പദ്ധതി മുഖേന 4430 പേർക്കും ആകെ 6096 പേർക്ക് നൈപുണ്യ പോഷണവും തൊഴിലും നൽകാൻ സാധിച്ചു. 981 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1186 ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചുവരുന്നു. ശേഷിച്ച തദ്ദേശസ്ഥാപനങ്ങളിൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കെ ഫോൺ

കെഫോൺ പദ്ധതിയുടെ കണക്ഷൻ 20,750 ഓഫീസുകൾക്ക് നൽകി. പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ (കേബിളുകൾ വലിക്കുന്നതും, നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെൻറർ, പോയൻറ്‌സ് ഓഫ് പ്രസൻസസ്, എൻഡ് ഓഫീസ് ഇൻസ്റ്റുലേഷന് ഒരുക്കൽ) പുരോഗമിക്കുന്നു. 140 നിയമസഭ മണ്ഡലങ്ങളിലായി ഒരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിൽപ്പെട്ട 100 കുടുംബങ്ങൾക്ക് വീതം 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു.

പൊതുമേഖല സ്ഥാപനങ്ങളുടെ വികസനം

മൂല്യവർദ്ധിത റബ്ബർ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബർ ലിമിറ്റഡ് കമ്പനി രൂപീകരിച്ചു. പാലക്കാട് നിർമ്മിക്കുന്ന സംയോജിത റൈസ് ടെക്‌നോളജി പാർക്കിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി. വയനാട് കോഫി പാർക്കിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. പാലക്കാട് മെഗാ ഫുഡ് പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചു. ചേർത്തല ഫുഡ്പാർക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചു. 12.5 കോടി മുതൽമുടക്കിൽ സ്‌പൈസസ് പാർക്കിന്റെ ആദ്യ ഘട്ടം ഇടുക്കി ജില്ലയിലെ മുട്ടത്ത് പുരോഗമിക്കുന്നു.

കേരളത്തിന്റെ വ്യവസായ വികസന ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ് കെ.പി.പി.എൽ-ന്റെ രൂപീകരണം. പൊതുമേഖലയെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്റെ പിന്തുടർച്ചയാണ് കെ.പി.പി.എൽ-ന്റെ പുനഃ:രൂപീകരണം. ആദ്യഘട്ടത്തിൽ യന്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും. ഒന്നാം ഘട്ടത്തിനായി 34.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 44.94 കോടി രൂപ വകയിരുത്തിയിരിക്കുന്ന രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ സ്വന്തം പൾപ്പ് ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണത്തിലേക്ക് കടക്കും. ാന്റുകളുടെ ശേഷി വർധനവും ഉൽപന്ന വൈവിധ്യവൽക്കരണവുമാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 27 മാസം കൊണ്ട്, 650 കോടി രൂപ നിക്ഷേപിച്ചാണ് ഈ ഘട്ടം പൂർത്തിയാക്കുക. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ 145 കോടി രൂപയുടെ റെസല്യൂഷൻ പ്‌ളാൻ സമർപ്പിച്ച്, ടെണ്ടറിൽ പങ്കെടുത്താണ് സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തത്.

ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ വർധന

ടൂറിസം മേഖലയിൽ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 2021ൽ 2020നെക്കാൾ 51% വർധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികളുടെ വരവും ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ പ്രവാസി സഹകരണ സംഘത്തിനു രൂപം നൽകി. 56 പ്രവാസി സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനായി.

അതിദരിദ്ര സർവേ

അതിതീവ്ര ദാരിദ്ര്യം തിരിച്ചറിയൽ പ്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉൾപ്പെട്ട 19,489 വാർഡുകളിൽ നടത്തിയ കണക്കെടുപ്പിലൂടെ 64,006 കുടുംബങ്ങൾ അതീവ ദരിദ്രരായി കണ്ടെത്തി. അവരെ ദാരിദ്ര്യ രേഖയ്ക്ക് പുറത്ത് കൊണ്ടുവരാൻ ഓരോ കുടുംബത്തിനും മൈക്രോ പ്ലാൻ കരട് തയ്യാറാക്കി. അംബേദ്കർ പദ്ധതി 169 കോളനികളിൽ ഒരു കോടി രൂപ വീതം അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് 6472 പഠനമുറികൾ പൂർത്തീകരിച്ചു. പട്ടികവിഭാഗങ്ങളുടെ പാർപ്പിടപ്രശ്‌നം പൂർണമായും പരിഹരിക്കും. അതിനായി 278 കോടി രൂപ ലൈഫ് മിഷൻ 2021-22 ൽ നൽകി. 3111 വീടുകൾ പൂർത്തീകരിച്ച് കൈമാറി.

2,14,274 പുതിയ റേഷൻകാർഡുകൾ

കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 2,14,274 പുതിയ റേഷൻകാർഡുകൾ വിതരണം ചെയ്തു. വാടക വീട്ടിലെ താമസക്കാർ, തെരുവോരത്ത് കഴിയുന്നവർ എന്നിവർക്ക് കാർഡ് ലഭിക്കുന്നതിനുണ്ടായിരുന്ന സാങ്കേതിക തടസം മാറ്റി. ആദിവാസി ഊരുകൾ, പ്ലാൻറേഷൻ മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ജന വിഭാഗങ്ങൾക്ക് റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കി മൊബൈൽ റേഷൻ കടകൾ വഴി റേഷൻ സാധനങ്ങൾ എത്തിച്ച് വിതരണം നടത്തുന്നു.

കാർഷിക വികസനം : 107.10 കോടി രൂപ നെൽകൃഷി വികസന പദ്ധതികൾ

83,333 ഹെക്ടർ പാടശേഖരങ്ങൾക്ക് നെൽവിത്ത്, വളം, ജൈവിക കീടരോഗ നിയന്ത്രണം എന്നിവയ്ക്കു ധനസഹായം നൽകി. 107.10 കോടി രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. 84 കേരഗ്രാമങ്ങൾ നടപ്പിലാക്കി. 10,59,992 തെങ്ങിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്തു. പച്ചക്കറി ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വിവിധ ഘടക പദ്ധതികൾ നടപ്പിലാക്കി. 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന ബൃഹത്തായ പദ്ധതി രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ആരംഭിച്ചു. 10,000 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് സംയോജിത കൃഷി നടപ്പാക്കി. സുഭിക്ഷ കേരളം പദ്ധതിയിൽ 4481 സംഘകൃഷി ഗ്രൂപ്പുകൾ രൂപികരിച്ചു. 16,867 അംഗങ്ങൾ പ്രവർത്തിക്കുന്നു. ഇതിലൂടെ 2130.21 ഹെക്ടർ ഭൂമിയിൽ കൃഷി വർധിപ്പിച്ചു. 1787 ഹെക്ടർ തരിശ് ഭൂമി കൃഷിയോഗ്യമാക്കാനും കൃഷി സംഘങ്ങൾക്ക് കഴിഞ്ഞു.
നഗരസഭാ പരിധിയിൽ നഗരസഭകളുടെ നേതൃത്വത്തിൽ 4198 ഹെക്ടർ തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയിട്ടുണ്ട്.

 2021-22 ൽ 74776 കൃഷി സംഘങ്ങളിലായി 29246.34 ഹെക്ടർ സ്ഥലത്തു കൃഷി ചെയ്തു ഉപജീവന മാർഗ്ഗം കണ്ടെത്തി. 441821 കുടുംബങ്ങളിൽ അഗ്രി ന്യൂട്രി ഗാർഡൻ ആരംഭിച്ചു. 2021-22 സാമ്പത്തിക വർഷം കേരള കാഷ്യൂ ബോർഡ് 12763.402 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്തു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനും കാപ്പെക്‌സിനും അവ വിതരണം ചെയ്തു.

1,51,132 ഡിജിറ്റൽ ഉപകരണങ്ങൾ

കോവിഡിന്റെ പശ്ചാത്തലത്തിലും ഡിജിറ്റൽ ക്ലാസ് റൂമുകൾ സജ്ജീകരിച്ചു. 1,51,132 ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഫസ്റ്റ് ബെൽ 2.0 എന്ന പേരിൽ വിക്ടേഴ്‌സ് ചാനലിലൂടെ ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ആരംഭിച്ചത് എല്ലാ വിദ്യാർത്ഥികളെയും ഓൺലൈൻ ക്ലാസുകളിലേക്ക് എത്തിക്കാൻ പ്രാപ്തമാക്കി. 2021-2022 വർഷത്തിൽ സർക്കാർ സ്‌കൂളുകളിൽ 1,07,458 കുട്ടികൾ അധികമായി ചേർന്നു. ഏയിഡഡ് ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിൽ 2,56,448 വിദ്യാർഥികൾ പുതുതായി ചേർന്നു. 2021-22 അദ്ധ്യയന വർഷം ഒന്നാം ഘട്ടത്തിൽ 91 ഉം രണ്ടാം ഘട്ടത്തിൽ 53 ഉം സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. ആകെ 144 സ്‌കൂളുകളിൽ, 5 കോടി പദ്ധതിയിലെ 15ഉം 3 കോടി പദ്ധതിയിലെ 33ഉം 1 കോടി പദ്ധതിയിലെ 2 സ്‌കൂളുകളും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നാം ഘട്ടമായി 69 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. 2021-22 വർഷത്തിൽ 120 കോടി രൂപയുടെ സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കി. 9.36 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

ബിരുദ-ബിരുദാനന്തരബിരുദ കോഴ്‌സുകളിലായി 31,796 പുതിയ സീറ്റുകൾ

വിവിധ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തരബിരുദ കോഴ്‌സുകളിലായി 31,796 പുതിയ സീറ്റുകളും ഗവേഷണത്തിന് 631 പുതിയ ഗൈഡുകളുടെ കീഴിൽ 3,786 ഗവേഷണ സീറ്റുകളും 2021-2022 അധ്യയന വർഷം അനുവദിച്ചു. 77 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ ഗവേഷകർക്ക് കൈമാറി. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി ആക്ട് 2021 ഒക്ടോബറിൽ കേരള നിയമസഭ പാസാക്കി.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ

തെരഞ്ഞെടുത്ത 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 166 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവർത്തനം ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ 504 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിൽ 369 എണ്ണത്തിൻറെ നിർമ്മാണം പൂർത്തിയാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും ചെയ്തു. ശേഷിക്കുന്ന 135 എണ്ണത്തിൻറെ നിർമ്മാണം പുരോഗമിച്ച് വരുന്നു. 33 എണ്ണത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 2022 ഏപ്രിൽ 30 വരെ 5,43,57,311 ഡോസ് കോവിഡ് വാക്‌സിൻ നൽകി.

പൊതുമരാമത്ത് വകുപ്പിലെ 4292 കോടി രൂപയുടെ പദ്ധതികൾ

പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങൾക്ക് 4292 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. നിരത്തു വിഭാഗം 878.12 കോടി, ദേശീയ പാതാ വിഭാഗം 106.30 കോടി, ആർ ഐ സി കെ 234.48 കോടി, കെആർഎഫ്ബി 365 കോടി, പാലങ്ങൾ വിഭാഗം 978.65 കോടി, കെആർഎഫ്ബി-പിഎംയു 1963.93 കോടി എന്ന തരത്തിലാണ് ഭരണാനുമതി നൽകിയത്. നിരത്തു വിഭാഗത്തിന് കീഴിൽ 1600 കി.മീ റോഡുകൾ ബി.എം&ബി.സി നിലവാരത്തിലേക്ക് ഉയർത്തി. 2500 കി.മീ റോഡുകളുടെ ബി.എം&ബി.സി പ്രവൃത്തി നടന്നുവരുന്നു. ദേശീയ പാതാ വിഭാഗത്തിന് കീഴിൽ ഇതുവരെ 250 കി.മീ റോഡുകൾ ബി.എം ആൻഡ് ബി.സിയിലേക്ക് ഉയർത്തി. 2021 മെയ് 21ന് ശേഷം ഏകദേശം 350 കി.മീ റോഡുകൾ പ്ലാസ്റ്റിക് ചേർത്ത ബിറ്റുമിൻ ഉപയോഗിച്ചും 740 കി.മീ റോഡുകൾ സ്വാഭാവിക റബ്ബർ ചേർത്ത ബിറ്റുമിൻ ഉപയോഗിച്ചും നിർമ്മിച്ചു.

ദേശീയ പാത വികസനം

ദേശീയ പാത 66ന്റെ പ്രവൃത്തി പുരോഗമിക്കുന്നു. 2025 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നീലേശ്വരം റെയിൽവേ മേൽപ്പാലം, തലശേരി-മാഹി ബൈപ്പാസ്, മൂരാട്-പാലൊളി പാലങ്ങൾ, കഴക്കൂട്ടം മേൽപ്പാലം എന്നിവ അന്തിമഘട്ടത്തിലാണ്. എൻഎച്ച്-66നു കീഴിലുള്ള പദ്ധതികളുടെ സ്ഥലമേറ്റെടുക്കലിനുള്ള കേരള സർക്കാരിന്റെ വിഹിതമായ (25%) 5413.37 കോടി രൂപയിൽ 5311.10കോടി രൂപ സർക്കാർ നിക്ഷേപിച്ചിട്ടുണ്ട്. മാഹി-വളപട്ടണം കനാൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി 650 കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

കൊച്ചി വാട്ടർ മെട്രോ

കൊച്ചി വാട്ടർ മെട്രോയുടെ മൂന്ന് ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. ബാക്കി 6 എണ്ണത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അങ്കമാലി-ശബരി റെയിൽ പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 3421.17 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് 2022 മാർച്ചിൽ റെയിൽവേ മന്ത്രാലയത്തിനു സമർപ്പിച്ചു. 2021-22 സാമ്പത്തികവർഷത്തിൽ കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 539.45 കോടി രൂപയ്ക്കുള്ള പദ്ധതികൾക്ക് ഭരണാനുമതി നൽകി. മെയ് 2021 മുതൽ ഏപ്രിൽ 2022 കാലയളവിൽ കേരള പുനർനിർമ്മാണ പദ്ധതിയുടെ ധനസഹായമുള്ള പ്രോജക്ടുകൾക്കായി വിവിധ വകുപ്പുകൾ 1098.09 കോടി രൂപ ചെലവിട്ടു.

സിറ്റി ഗ്യാസ് പദ്ധതി

സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഇതോടെ 14 ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതി വ്യാപിപ്പിക്കാനാവും.

അടിസ്ഥാന സൗകര്യവികസനം കിഫ്ബി യിലൂടെ

കിഫ്ബി 50,792 കോടി രൂപയുടെ 955 പ്രോജക്ടുകൾക്ക് അംഗീകാരം നൽകി. 25,637 കോടി രൂപയുടെ 563 പ്രോജക്ടുകൾ ടെണ്ടർ ചെയ്തു. 19,202 കോടി രൂപ പദ്ധതികൾക്കായി ചെലവിട്ടു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കിഫ്ബി അംഗീകരിച്ച 962 പദ്ധതികളുടെ ആകെത്തുക 70,762 കോടി രൂപയാണ്. വൈദ്യുതി മേഖലയിൽ ട്രാൻസ്ഗ്രിഡ് 2.0 നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. 5200 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും ലഭ്യമാക്കുന്നത്. കിഫ്ബി പിന്തുണയോടെ 100 കോടി രൂപ ചെലവിൽ 19 സ്റ്റേഡിയങ്ങളുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു. 355 കോടി രൂപയുടെ 26 പ്രവൃത്തികൾ പുരോഗമിക്കുന്നു. സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കി. പവർകട്ട് ലോഡ്‌ഷെഡ്ഡിങ്ങ് എന്നിവ ഒഴിവാക്കാൻനടപടികൾ സ്വീകരിച്ചു. 38.5 മെഗാവാട്ടിൻറെ ജല വൈദ്യുത പദ്ധതികൾ പൂർത്തിയാക്കി.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇൻറഗ്രെറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെൻറ് സിസ്റ്റം

പൗരൻമാർക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിൻറെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2022 ഏപ്രിൽ ഒന്നു മുതൽ ഇൻറഗ്രെറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെൻറ് സിസ്റ്റം നടപ്പിലാക്കി. ഗാർഹിക തലത്തിൽ 14,878 ബയോഗ്യാസ് പ്ലാൻറുകളും 5,51,994 കമ്പോസ്റ്റിംഗ് ഉപാധികളും സ്ഥാപിച്ചു. 1026 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി പാഴ്വസ്തു ശേഖരണത്തിനായി ഹരിതകർമ്മ സേന പ്രവർത്തന സജ്ജമായി.2022 ജനുവരി 26 ന് 11,115 സർക്കാർ ഓഫീസുകൾ ഗ്രീൻ ഓഫീസായി പ്രഖ്യാപിച്ചു. 404 ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആകെ 548 എണ്ണത്തിൻറെ നിർമ്മാണം പൂർത്തിയായി. പുതുതായി 643 പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.

പുരസ്‌ക്കാര നിറവിൽ കേരളം 

നീതി ആയോ​ഗിന്റെ (2020-2021) സുസ്ഥിരവികസന സൂചികയിൽ ഒന്നാമത്

ആരോ​ഗ്യമേഖലയ്ക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാഡേർഡ് അം​ഗീകാരം

ദേശീയ ഊർജ്ജകാര്യക്ഷമതാ സൂചികയിൽ രണ്ടാം സ്ഥാനം

വയോജനപരിപാലനത്തിന് കേന്ദ്രസർക്കാരിന്റെ വയോശ്രേഷ്ഠ സമ്മാൻ

ദേശീയ ന​ഗരഉപജീവനം കേന്ദ്രഭവനന​ഗര കാര്യമന്ത്രാലയത്തിന്റെ റാങ്കിങ്ങിൽ ഒന്നാമത്

ലൈഫ് ഭവനപ​ദ്ധതിക്ക് ഹഡ്കോയുടെ ദേശീയ അം​ഗീകാരം

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ രണ്ടാം സ്ഥാനം

വനിതാ വികസനകോർപ്പറേഷൻ നാലാം തവണയും മികച്ച പാനലൈസിം​ഗ് ഏജൻസി

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-05-22 08:16:00

ലേഖനം നമ്പർ: 561

sitelisthead